ഒരു സെലിബ്രെറ്റിയുടെ കയ്യിൽ നിന്നും ലഭിക്കുന്ന മറുപടി. ഒരുപാട് സന്തോഷം.
സാധാരണ ഞായറാഴ്ചകളിൽ പള്ളിയിൽ പോകും കുർബാനയും ഉണ്ടാകും.
ആത്മീയത വളരെ കൂടുതലുള്ള ഒരാളാണ് ഞാൻ. ഇക്കാര്യം എന്നോട് പലപ്പോഴായി എന്റെ സുഹൃത്ത് ശില്പ (മറിയാമ്മ ) പറഞ്ഞിട്ടുണ്ട്.
പാതിരിയുടെ ഭാഷയിൽ പറഞ്ഞാൽ ദൈവത്തിന്റെ കുഞ്ഞാട്. എന്നെ പണ്ട് സുഹൃത്തുക്കൾ കുഞ്ഞാട് എന്ന് പറഞ്ഞു കളിയാക്കുമായിരുന്നു. അവരുടെയൊക്കെ ചിത്രം മനസ്സിൽ ഇങ്ങനെ വന്നു പോകുന്നുണ്ട്.
യാത്രകൾ തന്നെയായിരുന്നു എന്നെ ആത്മീയതയിലേക്ക് കൂടുതൽ അടുപ്പിച്ചത്.
അദ്ധ്യായം ഒന്ന്
വളരെ ചെറുതിലെ അവധിക്കാലം ആഘോഷമാക്കാൻ അമ്മയുടെ നാട്ടിലേക്ക് പോയതാണ്.
അവിടുത്തെ ഇടവക പള്ളിയിൽ നിന്നും ഒരു തീർത്ഥയാത്ര. മലയാറ്റൂർ പള്ളിയിലേക്ക്.
പക്ഷേ ആ യാത്ര എനിക്ക് ഒരു ടൂർ പോലെ ആയിരുന്നു.
ഓർമ്മവരുന്നത് ഒരു പാട്ടാണ്.
മലയാറ്റൂർ മലയും കയറി ജനകോടികൾ എത്തുന്നു
അവിടുത്തെ തുരുവടി കാണാൻ പൊന്നും കുരിശ് മുത്തപ്പോ...
പൊന്നും കുരിശു മുത്തപ്പോ പൊന്മലകയറ്റം
രാത്രിയാണ് അവിടേക്ക് യാത്ര തിരിച്ചത്. മണിക്കൂറുകൾ നീണ്ടു നിന്ന യാത്രക്ക് വിരാമം.
അവിടെ ഒരു കനാൽ ഉണ്ട്. കുളിക്കണമത്രേ. എനിക്ക് ശബരിമല ഓർമ വന്നു.
മല കയറി തുടങ്ങി. ചിതറികിടക്കുന്ന പാറക്കൂട്ടങ്ങൾക്കിടയിലൂടെ നടന്നു. നല്ല തിരക്കുണ്ട്. വഴിയിൽ കച്ചവടക്കാരുണ്ട്. അവിടെയും നല്ല തിരക്കാണ്.
വിശപ്പ് മാറാൻ ദോശ കഴിച്ചു.
അങ്ങനെ മലകയറി മലമുകളിലെ സെന്റ് തോമസ് പള്ളിയിലെത്തി. അവിടെ ആരാധന നടക്കുന്നുണ്ട്.
പള്ളിക്ക് മുന്നിലുള്ള ഒരു ഭാഗത്ത് മെഴുകുതിരി കത്തിക്കുന്നുണ്ട്. എത്രയോ പേരുടെ പ്രാർത്ഥനകളാൽ ഉരുകി തീർന്ന മെഴുകു ദ്രാവകം കട്ടപിടിച്ചു ഇരിക്കുന്നത് കാണാം.
ഞാനും എന്റെ പ്രാർത്ഥനയെ മെഴുകുനാളത്തിന്റെ രൂപത്തിൽ അവിടെ പ്രതിഷ്ഠിച്ചു.
തിരികെ മലയിറങ്ങുമ്പോൾ അവിടെ നിന്നും ഈശോയുടെ ഒരു പ്രതിരൂപം വാങ്ങിച്ചു. അതിപ്പോഴും എന്റെ കൂടെയുണ്ട്.
വൈകുന്നേരം മറ്റൊരു സ്ഥലത്തേക്ക് പോയി. സന്തോഷത്തോടെ ഞാൻ ആ കാഴ്ച നോക്കി നിന്നു. ഞാൻ ആദ്യമായാണ് കടൽ കാണുന്നത്. അത്ഭുതത്തോടെ ഞാൻ അങ്ങനെ നോക്കി നിന്നു. എത്ര മനോഹരം.
അദ്ധ്യായം രണ്ട്
പള്ളിയിൽ നിന്നും യൂത്ത്ലീഗിന്റെ ഭാഗമായി മറ്റൊരു ഇടവകയിൽ വെച്ച് ഒരു പ്രോഗ്രാം ഉണ്ടായിരുന്നു.
ഞാനും ചേട്ടന്മാരും കൂടെ പള്ളിവികാരി റവ. സ്റ്റാൻലി അച്ഛനും.
അച്ഛനെ കുറിച്ച് പറയാനുണ്ട്. ഗൗരവും കർക്കശവും അച്ഛന്റെ മുഖത്ത് എപ്പോഴും പ്രകടമായിരുന്നു.
സൺഡേ ക്ലാസ്സിൽ അച്ഛൻ പഠിപ്പിച്ച ഒരു പാട്ട് ഇപ്പോഴും ഓർമയുണ്ട്.
കിന്നാരം പടിയാടി ഓടിക്കളിച്ചു വരും
പുന്നാര കരിവണ്ടേ...
അറിയാമോ അറിയാമോ നിൻ നാഥനെ അറിയാമോ
ജീവനാം യേശു നാഥനെ...
ഞങ്ങളുടെ കൂട്ടത്തിൽ ഏറ്റവും ചെറിയ കുട്ടി ഞാനായിരുന്നു. അതു കൊണ്ട് തന്നെ സ്റ്റാൻലി അച്ഛനും ചേട്ടന്മാർക്കും എന്നോട് അത്രത്തോളം സ്നേഹമായിരുന്നു.
രാവിലെ നിലമേൽ ശങ്കർ ഹോട്ടലിൽ നിന്നും പ്രഭാതഭക്ഷണം കഴിച്ചു.
യാത്ര തുടങ്ങി തമ്പാനൂർ എത്തി. അവിടെ നിന്നും മറ്റൊരു ബസിൽ കയറി.
പക്ഷേ സ്റ്റാൻലി അച്ഛൻ ഞങ്ങളെ അത്ഭുതപ്പെടുത്തി കളഞ്ഞു.
അങ്ങനെ ആദ്യമായി നെയ്യാർ വന്യജീവി സങ്കേതം കണ്ടു. നെയ്യാർ ഡാം കണ്ടു.
പുതിയൊരു അനുഭവം.
അവിടെ നിന്നും പള്ളിയിലേക്ക് പോയി. നല്ല മഴ പെയ്യുന്നുണ്ട്. പള്ളിയിലെത്തി അവിടെ നല്ല തിരക്കുണ്ട്.
അവിടുത്തെ പ്രോഗ്രാം കഴിഞ്ഞപ്പോൾ വൈകുന്നേരമായി. സ്റ്റാൻലി അച്ഛന്റെ സ്ഥലം തിരുവനന്തപുരത്ത് തന്നെയാണ്. അച്ഛനെ യാത്രയാക്കി ഞങ്ങൾ വീട്ടിലേക്ക് യാത്ര തിരിച്ചു.
നിലമേൽ എത്തിയപ്പോൾ നന്നേ വൈകി. സുപ്രീം ഹോട്ടലിൽ നിന്നും ഫുഡ് കഴിച്ചു. എന്നാൽ ഇന്ന് ആ ഹോട്ടൽ നിലമേൽ ഇല്ല.
രാത്രി ആയതിനാൽ ബസ് ഒന്നും ഇല്ലായിരുന്നു.
നല്ല മഴ പെയ്യുന്നുണ്ട്. ആ മഴയത്ത് പതുക്കെ നടന്നു. റോഡ് വിചിനമാണ്. വാഹനങ്ങൾ ഒന്നും തന്നെയില്ല.
ആദ്യമായി അത്രയും നന്നായി മഴ നനഞ്ഞത് ആ ദിവസമാണ് അതും നിലാവ് പൂക്കാത്ത ഒരു രാത്രി.
അദ്ധ്യായം മൂന്ന്
ഞാൻ ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോൾ അടുത്ത യാത്ര. എന്നെ സംബന്ധിച്ചു വലിയൊരു യാത്ര.
വേളം കണ്ണി പള്ളിയിലേക്ക്. ഞാൻ കണ്ണും പൂട്ടി ഓക്കേ പറഞ്ഞു.
അങ്ങനെ ആ യാത്രാ ദിവസം വന്നെത്തി.
തമ്പാനൂർ റയിൽവേ സ്റ്റേഷൻ കണ്ട് ഞാൻ അമ്പരന്നു നിന്നു. ആദ്യമായി ട്രെയിനിൽ കയറി.
യാത്ര പോകാമെന്ന് പറഞ്ഞപ്പോൾ ഉണ്ടായ സന്തോഷം പതുക്കെ മാറി. ഉറക്കം ആകെ തളർത്തി. ആ യാത്രയിൽ എപ്പോഴോ ഉറങ്ങി.
രണ്ട് ദിവസം നീണ്ടു നിന്ന യാത്ര അവസാനിച്ചു. അവിടെയെത്തി.
വീണ്ടും സന്തോഷം തിരികെ വന്നു. മേരി മാതാവിനെ കാണാനും പ്രാർത്ഥിക്കാനും കഴിഞ്ഞു.
കടലിനോട് അടുത്ത് ആണ് പള്ളി. ഏകദേശം അഞ്ചു പള്ളികൾ അവിടെ ഉണ്ട്. ചില പള്ളികളിൽ ആരാധന ഇല്ല. പുതുക്കി പണിയുന്നുമുണ്ട്. എല്ലായിടവും സന്ദർശിച്ചു.
എന്റെ അനുജന്മാർ മുട്ടിലിഴഞ്ഞു നടന്നു നേർച്ചയാണ്.
മടിയനായ ഞാൻ ഇതൊക്ക നോക്കി നടന്നു.
അവിടെ ഒരു ഭാഗത്ത് ഒരു മരത്തിൽ താക്കോൽ പൂട്ട് കെട്ടുന്നുണ്ട്. അതും മറ്റൊരു നേർച്ചയാണ്.
എനിക്കിപ്പോൾ കാട്ടിൽ മേക്കതിൽ മണികെട്ടുന്ന അമ്പലം ഓർമ്മവരുന്നുണ്ട്.
രാത്രിയായപ്പോൾ കടൽ തിരമാലകൾ ആർത്തിരുമ്പുന്ന ശബ്ദം കേൾക്കാം
പേടി തോന്നുന്നുണ്ടായിരുന്നു.
അങ്ങനെ തമിഴ്‌നാടിന്റെ ഒരു ഭാഗം കാണാൻ സാധിച്ചു.
മേരിമാതാവിനോട് റ്റാറ്റാ ബൈ ബൈ പറഞ്ഞു. യാത്ര തിരിച്ചു.
എറണാകുളത്ത് വന്നു. വലിയൊരു റെയിൽവേ സ്റ്റേഷൻ.
ഇന്ത്യൻ ഓയിൽ കോർപറേഷന്റെ ഓയിൽ റിഫൈനറി ആദ്യമായി കണ്ടു.
തിരുവനന്തപുരത്തേക്കുള്ള കെ. എസ്. ആർ. ടി. സി ബസിൽ സീറ്റ് പിടിച്ചു. വിൻഡോയിലൂടെ നോക്കുമ്പോൾ നല്ല കാഴ്ചകൾ പുറകിലേക്ക് ഓടി മറയുന്നുണ്ടായിരുന്നു.
അന്ന് അവിടെ കൊച്ചി മെട്രോയുടെ പണി നടക്കുന്നുണ്ട്. കലൂർ സ്റ്റേഡിയം കണ്ടു. കൊച്ചി എന്ന നഗരത്തിന്റെ സൗന്ദര്യം ഞാൻ ആ മടക്കയാത്രയിൽ അനുഭവിച്ചു.
എന്റെ ഈ നല്ല യാത്രകൾ തന്നെയായിരുന്നു ആത്മീയതയിലേക്ക് എന്നെ കൂടുതൽ അടുപ്പിച്ചത്.
ഹൃദയത്തിന്റെ ഒരു കോണിൽ പൊടിപിടിച്ചു കിടന്ന ഓർമ്മകൾ ഒന്ന് പൊടി തട്ടിയെടുത്തതാണ്.
Comments
Post a Comment
🥰