ഒരോണക്കാലത്ത്🌺
"മാനം തെളിഞ്ഞു മഴക്കാറ് മാഞ്ഞു. ചിങ്ങപ്പുലരിതൻ ശോഭയിൽ മൽഹാർ വിരിഞ്ഞു"
അദ്ധ്യായം ഒന്ന്
ഈയിടെ പപ്പയോട് ഇതേ കാര്യത്തെപ്പറ്റി ചോദിച്ചപ്പോൾ ചിരിക്കുകയാണുണ്ടായത്.
കുറച്ച് വർഷങ്ങൾക്ക് പിറകിലേക്ക് സഞ്ചരിക്കേണ്ടതുണ്ട്. അന്നൊരു ഓണക്കാലമായിരുന്നു.
പകൽ മായ്ഞ്ഞു തുടങ്ങിയിരുന്നു. കടയ്ക്കൽ ബസ്‌സ്റ്റാൻഡിൽ നല്ല തിരക്കനുഭവപ്പെട്ടത് എന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു .അവിടം മാത്രമല്ല കടകമ്പോളങ്ങളിലും പൊതുവെ തിരക്കുണ്ടായിരുന്നു. എങ്ങോട്ടെന്നില്ലാതെ ഓടിമറയുന്ന മുഖങ്ങളിലൊക്കെ സന്തോഷത്തിന്റെ തിരിനാളങ്ങൾ പ്രകാശിക്കുന്നുണ്ടായിരുന്നു.
പതിയെ ഇമവെട്ടിക്കൊണ്ട് തെല്ലൊരു മടിയോടെ തെരുവ് വിളക്കുകൾ പ്രകാശപൂരിതമായി. വെളിച്ചം അവിടമാകെ പടർന്നപ്പോൾ നന്മയുടെ പൂക്കാലം ഭൂമിയിലാകെ വർഷിച്ചതുപോലെ തോന്നി.
ചെറിയൊരു ഷോപ്പിങ്ങൊക്കെ കഴിഞ്ഞ് വീട്ടിലേക്ക് തിരിക്കാനുള്ള ബസ് കാത്ത് നിൽക്കുകയായിരുന്നു ഞാനും പപ്പയും.
ഞങ്ങളുടെ സമീപത്തായി ഒരു ഭിക്ഷക്കാരനുണ്ടായിരുന്നു. അയാൾ നിലത്തിരിക്കുകയായിരുന്നു.
ഒരു നിമിഷം പപ്പ ഷർട്ടിന്റെ പോക്കറ്റിൽ നിന്നും കുറച്ച് കാശെടുത്ത് അയാൾക്ക് നേരെ നീട്ടി. നിഷ്കളങ്കമായ മുഖത്ത് സന്തോഷം നിറഞ്ഞ് കവിയുന്നുണ്ടായിരുന്നു.
കൗതുകത്തോടെ ഞാനിതൊക്കെ നോക്കിക്കാണുകയായിരുന്നു.
പപ്പ എന്നോട് പറഞ്ഞത് ഇപ്രകാരമായിരുന്നു. "അയാളുടെ മുഖത്ത് കാണുന്ന ചിരിയും സന്തോഷവുമില്ലേ... അതിനേക്കാൾ വലിയൊരു അനുഗ്രഹവുമില്ല ".
കാലമെത്രയൊക്കെ കഴിഞ്ഞാലും നല്ലയോർമ്മകൾക്കെന്നും സന്തോഷം തരാനാകും മനസ്സറിഞ്ഞ് ചിരിക്കാനും.
അദ്ധ്യായം രണ്ട്
ഒരാറാം ക്ലാസ്സുകാരന് സ്‌കൂളിലെ ഓണാഘോഷം സമ്മാനിച്ചത് മറക്കാനാവാത്ത മുറിവായിരുന്നു.
എന്നെ കാലങ്ങൾക്കിപ്പുറവും ആ മുറിവ് വേട്ടയാടിക്കൊണ്ടിരിക്കുകയാണ്.
എല്ലാവരും അത്തപ്പൂക്കളമിടുന്ന തിരക്കിലായിരുന്നു. ഞാനും എന്റെ സുഹൃത്ത് സുമിത്തും വരാന്തയിൽ മരംകൊണ്ടുണ്ടാക്കിയ ബെഞ്ചിൽ ഇരിക്കുകയായിരുന്നു. അവന്റെ കൈയിലുള്ള ഐപോഡിൽ ഗെയിം കളിച്ചിരിക്കുകയായിരുന്നു ഞാൻ.
പെട്ടന്നാണ് ദൈവവിളിയുണ്ടായത്. ക്ലാസിലോട്ടൊന്ന് പോയിട്ട് വരാം. അവിടെയാണ് വഴിപിഴച്ചത്, തുള്ളിച്ചാടി ക്ലാസ്സിൽ ചെന്നു. അപ്പോഴും അത്തമിടുന്ന തിരക്കിലായിരുന്നു മറ്റുള്ളവരൊക്കെ.
അവിടെ മറ്റൊരു സുഹൃത്ത് സുബിനുമായി തമാശരൂപേണ വഴക്കിട്ട് ക്ലാസ്സിന് പുറത്തേക്കോടി. വരാന്തയിൽ നിന്നും മുറ്റത്തേക്ക് ചാടിയത് വരെ എനിക്ക് രാഹുകാലമായിരുന്നു.
കാല് ചെറുതായൊന്ന് തെന്നി ഞാൻ വെള്ളക്കെട്ടിലേക്ക് വീണു. ഒരു നിമിഷം കൊച്ചി വണ്ടർലായിൽ ആണെന്ന് തോന്നിപ്പോയി. ദേഹമാസകലം അഴുക്കായി.
പക്ഷേ എന്നെ തളർത്തിയത് മറ്റൊന്നായിരുന്നു. എനിക്ക് നേരെ എല്ലാവരും കൂവുന്നുണ്ടായിരുന്നു. പതിയെ അവിടെനിന്നുമെഴുന്നേറ്റു.
എന്റെ കണ്ണ് ചെറിയൊരു പുഴ തന്നെ സൃഷ്ടിച്ചു.പതിയെ അവിടെനിന്നും ഗ്രൗണ്ടിലേക്ക് പോയി.
മഴപെയ്തത് കൊണ്ട് തന്നെ ഗ്രൗണ്ടിൽ വെള്ളം അണകെട്ടിനിർത്തിയിരുന്നു. അവിടെ എന്റെ രണ്ട് സുഹൃത്തുക്കളുണ്ടായിരുന്നു. ജിത്തുവും വിഷ്ണുവും. സ്കൂളിൽ എന്തൊക്കെ ആഘോഷം നടന്നാലും തങ്ങൾക്ക് അതൊന്നും ബാധകമല്ല എന്ന മട്ടിൽ മറ്റൊരുലോകം സൃഷ്ടിക്കാനായിരുന്നു അവർ രണ്ടാളും ശ്രമിച്ച് കൊണ്ടിരുന്നത്.
എന്നെ മറ്റൊരു രൂപത്തിൽ കണ്ടപ്പോൾ അന്യഗ്രഹത്തിൽ നിന്നും വന്ന ഏലിയനെപ്പോലെ നോക്കിനിൽക്കുന്നുണ്ടായിരുന്നു രണ്ടാളും.
അവിടെ അണകെട്ടിയിരുന്ന വെള്ളത്തിൽ എന്നെയൊന്ന് കുളിപ്പിച്ചെടുത്തു. മിഴികൾ പുഴകൾ സൃഷ്ടിച്ചുകൊണ്ടേയിരുന്നു. അവരുടെ രണ്ടാളുടെയും ആ വാക്കുകൾ മനസ്സിന് വലിയൊരു സ്വാന്തനമായി.
"പോട്ടെടാ... നീ കരയേണ്ട ".
സ്നേഹത്തോടെയുള്ള ഓരോ വാക്കുകളും വലിയൊരു ശക്തിയാണ്.
Comments
Post a Comment
🥰