- Get link
- X
- Other Apps
രണ്ട് ദുഃഖം🖤
എന്റെ കഥ തുടങ്ങുന്നതിന് ഒരു ഹേതു അനിവാര്യമായിരുന്നു. ശെരിക്കും ഒരനുഭവ സമുച്ചയം തേടിയുള്ള യാത്രയായിരുന്നു എന്ന് മനസ്സിലാക്കാൻ അവർ വേണ്ടി വന്നു. ഒരു ചെറുപ്പക്കാരനും ചെറുപ്പക്കാരിയും. രാത്രി വീട് വീട്ടിറങ്ങുമ്പോൾ ഞാൻ ചിന്തിച്ചിരുന്നില്ല എന്റെ ജീവിത ലക്ഷ്യമെന്നത് രണ്ട് ദുഃഖങ്ങളെ ഒന്നിപ്പിക്കുക എന്നായിരിക്കുമെന്ന്.
എനിക്ക് അപ്പച്ചനോട് സ്നേഹമുണ്ടായിരുന്നു. അപ്പച്ചന് എന്നോടും. അല്ല ഞാനങ്ങനെ വിശ്വസിച്ചു. നിനച്ചിരിക്കാത്തതൊക്കെ ജീവിതത്തിലേക്ക് കടന്ന് വരുമെന്ന് വല്യമ്മച്ചി പറഞ്ഞു കേട്ടിട്ടുണ്ട്. അപ്പച്ചനോട് കയർത്ത് സംസാരിക്കുമെന്നോ വീട് വിട്ട് ഇറങ്ങുമെന്നോ ഞാൻ ചിന്തിച്ചിട്ട് കൂടിയില്ല. പക്ഷേ അങ്ങനെ സംഭവിക്കണമെന്നായിരുന്നു ദൈവ നിശ്ചയം.
അമ്മ ഒരുപാട് കരഞ്ഞു. ഇങ്ങനെയൊക്കെ അരങ്ങേറുമെന്ന് അമ്മ കരുതിയിരുന്നില്ല. യാത്രാ മൊഴി പറയാനൊന്നും ഞാൻ മുതിർന്നില്ല. തിരികെ ഇവിടേക്ക് തന്നെയല്ലേ വരേണ്ടത്. അമ്മയുടെ നെറ്റിത്തടത്തിൽ ഉമ്മകൾ ചൊരിഞ്ഞു കൊണ്ട് ഞാനെന്റെ സർക്കീട്ട് ആരംഭിച്ചു. ഇറയത്ത് നിന്ന് കൊണ്ട് അമ്മയെന്നെ നോക്കി കാണുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു. പാവം. അമ്മയ്ക്ക് മാത്രമാണ് എന്നോട് സ്നേഹമുള്ളത്.
എവിടേക്കാണ് പോകേണ്ടത്. ഒരെത്തും പിടിയുമില്ല. തിരികെ വീട്ടിലേക്ക് തന്നെ മടങ്ങിയാലോ എന്ന് ആലോചിക്കാതിരുന്നില്ല. വേണ്ട. അതെനിക്ക് വലിയൊരു ക്ഷീണമായിരിക്കും. മറ്റൊന്നും ആലോചിക്കാതെ സർക്കീട്ട് തുടങ്ങി. ശെരിക്കും ഒരു തുടക്കം കിട്ടാനാണ് പാട്. തുടങ്ങിയാലോ ഒരു ബെല്ലും ബ്രേക്കുമുണ്ടാവില്ല. അത്ര തന്നെ.
തനിച്ചുള്ള ഈ യാത്രയുടെ അവസാനം എന്താകുമെന്ന് എനിക്ക് ഊഹിക്കാൻ കൂടി കഴിയുമായിരുന്നില്ല. ഒരാകാശം കൂടെയുണ്ടെന്ന ധൈര്യത്തിൽ മുന്നോട്ട് തന്നെ പോയി. ഒറ്റയ്ക്കാവുക എന്നത് വലിയൊരു സാധ്യതയാണെന്ന് ഇടയ്ക്കിടെ എന്റെ സുഹൃത്ത് മറിയാമ്മ പറയാറുണ്ട്. അവളറിയുന്നുണ്ടോ ഞാനൊരു സർക്കീട്ടിലാണെന്ന്. അല്ലേ അതൊരു തമാശ തന്നെ.
ഞാൻ ആലോചിക്കുകയായിരുന്നു. സന്തോഷം കണ്ടെത്താനുള്ള കുറുക്ക് വഴികളെക്കുറിച്ച്. മനസാക്ഷിക്കുത്ത്. കൈ നനയാതെ നേടുന്നതിനൊക്കെ അൽപ്പായുസ്സെ ഉണ്ടാവുകയുള്ളു. നേരായ മാർഗങ്ങളൊന്നും മുന്നിൽ തെളിയുന്നില്ല. എങ്ങനെ തെളിയാനാണ്. കണ്ണുനീര് കൊണ്ട് എന്റെ പാതയാകെ മൂടിയിരിക്കുകയാണ്.
വഴി വക്കിൽ കണ്ട കുരിശ്ശടിയുടെ മുന്നിൽ മുട്ട് കുത്തി പ്രാർത്ഥിച്ചു. അപേക്ഷിച്ചാൽ വിളി കേൾക്കുന്നവനാണല്ലോ ദൈവം. അവിടുന്ന് അരുളപ്പാടുണ്ടായി മുന്നോട്ട് തന്നെ പോവുക.
തീവണ്ടി മുറിയുടെ ജാലകത്തിലൂടെ ഞാൻ പുറത്തേക്ക് മിഴികൾ പായിച്ചു കൊണ്ടിരുന്നു. മരങ്ങൾ, പൂക്കൾ, ആളുകൾ, ഗ്രാമങ്ങൾ ഓരോന്നും എന്നിൽ നിന്നും ഓടിമറയുകയാണ്. നനുത്ത കാറ്റ് എന്റെ മുടിയിഴകളെ തലോടിക്കൊണ്ടിരുന്നു. പോക്കുവെയിൽ വിടവാങ്ങി. ആകാശം അസ്തമയത്തിനുള്ള തയാറെടുപ്പിലായിരുന്നു. ഇടയ്ക്കെപ്പോഴോ ഞാനൊന്ന് മയങ്ങി.
ഒരു ഞെട്ടലുണ്ടായി. ഞാൻ ചുറ്റും കണ്ണോടിച്ചു. ട്രെയിൻ നിശ്ചലമാണ്. ഇതെവിടെയാണ്. മഞ്ഞ നിറമുള്ള ചതുർ ഫലകത്തിൽ കറുത്ത മഷി കൊണ്ട് കോറിയിട്ടിരിക്കുന്നത് ഡാർജളിംഗ് എന്നാണ്.
- Get link
- X
- Other Apps
Comments
Post a Comment
🥰